Sunday, January 1, 2017

ചാവക്കാടിന്റെ പ്രവാസകഥകൾ

ക്കരെ പച്ചയുണ്ടെന്ന് അവരോടാരും പറഞ്ഞിരുന്നില്ല. പെട്രോളിന്റെ മണമുള്ള പച്ചനോട്ടുകളുടെ ലോകമാണിനി വരാനുള്ളതെന്നും ഇക്കരെയെത്തിയാൽ സ്വർണ്ണം വാരാമെന്നും ആർഭാടജീവിതത്തിന്റെ അത്ഭുതലോകം സ്വന്തമാക്കാമെന്നും വാക്ക് നൽകി പ്രലോഭിപ്പിച്ച് അവരെയാരും അവിടേക്ക് ക്ഷണിച്ചിട്ടുമില്ല. എന്നിട്ടും അഞ്ജാതമായ പ്രേരണകൾ അവരെ അങ്ങോട്ട് ആകർഷിക്കുകയായിരുന്നു. വറുതിയുടെ ലോകത്ത് മുന്നോട്ടുള്ള പൊറുതിമുട്ടായിരുന്നു അതിജീവനത്തിന്റെ വഴി തേടാൻ അവരെ പ്രാപ്തരാക്കിയത്.
ആദ്യകാലത്ത് ഗൾഫിലെത്തിയവർക്ക് പറയാൻ ബാക്കിയുള്ളത് ഒരേ കഥമാത്രമാണ്. ആ ഒരു കഥയിൽ ഓരോരുത്തനും ഒരേ കഥാപാത്രമാണ്. പുന്നയൂർ എടക്കരയിലെ മുണ്ടന്തറ അപ്പു, കടപ്പുറം അഞ്ചങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിച്ചിരുന്ന കാവുങ്ങൽ അബ്ദുൽ ഖാദർ, എടക്കര അയ്യപ്പൻ കോടത്തയിൽ കുഞ്ഞിമുഹമ്മദ്, തിരുവത്ര ബീച്ചിലെ തണ്ണിത്തുറക്കൽ മൊയ്തുണ്ണി, എടക്കഴിയൂർ ജീലാനി റോഡിലെ പണ്ടാരത്തിൽ അബൂബക്കർഹാജി തുടങ്ങിയവരെ കാലം കൊണ്ടെത്തിച്ചത് ആ കഥാപാത്രങ്ങളാവാനാണ്.
പലരും വീടിറങ്ങിയത് വിധിയിലുറച്ചാണ്. മരണമാണ് വിധിയെങ്കിൽ മരണം. മൊയ്തുണ്ണിയെ പോലെ ആദ്യകാല പ്രവാസികളിലേറേയും വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. കടൽ കടക്കാൻ ബോംബയിലെത്തി കോളിവാട, വിജയദൂർ പോലെയുള്ള തീരത്ത് നിന്ന് പുറപ്പെട്ടവരായിരുന്നു അപ്പുവും കുഞ്ഞിമുഹമ്മദും അബൂബക്കർ ഹാജിയും.
വാർധക്യത്തിന്റെ ഉത്തര ഘട്ടത്തിലെത്തി നിൽക്കുന്ന അപ്പു (ജനനം-1928) പലതും മറന്നു തുടങ്ങി. ആദ്യത്തെ യാത്രപോലും. വർഷം കൃത്യമായി ഓർക്കാനാവുന്നില്ലെങ്കിലും നാട്ടിൽ കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞ് പോലീസ് നടക്കുന്ന കാലത്താണെന്നും ആദ്യത്തെ ഇ. എം. എസ് മന്ത്രിസഭ അധികാരത്തിൽ വരുന്നതിന് മുമ്പാണെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അപ്പു ഓർക്കാൻ ശ്രമിച്ചു നോക്കി. കാവുങ്ങൽ അബ്ദുൽ ഖാദർ ഗുജറാത്തിൽ നിന്ന് പുറപ്പെട്ടത് 1960-ന്റെ തുടക്കത്തിൽ. കുഞ്ഞിമുഹമ്മദ് ഈറാനികളുടെ ലോഞ്ചിയിൽ 400 രൂപ നൽകി കയറുന്നത് 1966ലായിരുന്നു. മൊയ്തുണ്ണി 1968-ൽ കോഴിക്കോട് നിന്നും, 1969-ൽ അബൂബക്കർ ഒരു വർഷം ബോംബയിൽ നിന്ന ശേഷവുമാണ് ലോഞ്ചിൽ കയറുന്നത്.
കടലിന്റെ ചൊരുക്കിൽ കള്ള ലോഞ്ചുകളാടിയുലയുമ്പോൾ ഛാർദ്ദിച്ചു തുടങ്ങിയവർ, തിരമാലകളുടെ ഭീകരതയറിയും മുമ്പെ തിരികെ തീരമണയാൻ വാശിയോടെ കരഞ്ഞാർത്തവർ...ലോഞ്ചുകാരുടെ എതിർപ്പിനു പലപ്പോഴും ശക്തിയുണ്ടാകുമായിരുന്നില്ല. തൊഴിലാളികളെക്കാൾ എണ്ണത്തിൽ കൂടുതൽ യാത്രക്കാരാണ്. തിരികെ ഏതെങ്കിലും തീരത്തിറക്കിയില്ലെങ്കിൽ കാറ്റിന്റെ ബലത്തിൽ മുന്നോട്ടോടുന്ന ലോഞ്ചിന്റെ പായകൾ കുത്തിക്കീറാനും കൊടിമരങ്ങൾ തകർക്കാനും മടിക്കാത്ത ജീവന്മരണ സമരത്തിലായിപ്പോകുന്നു. നേരത്തെ തന്നെ അരയിൽ മലപ്പുറം കത്തി വെച്ച് നടക്കുന്നവരായതിനാൽ കത്തിയുടെ മുമ്പിൽ മൊയ്തുണ്ണി കയറിയ ലോഞ്ചി ഗുജറാത്ത് തീരത്തെക്ക് തിരിച്ചു വിടാൻ നിർബന്ധിതരായി.
പിന്നെയും യാത്ര തുടരുകയാണ്. എന്തു വന്നാലും സഹിക്കാൻ തയ്യാറായവരുടെ യാത്ര. കടൽ യാത്രയിൽ മുന്നനുഭവങ്ങളില്ലാത്തവരുണ്ട്. ആദ്യമായി കടൽ യാത്രക്കിറങ്ങിയ പലരുടെയും ജീവൻ പൊലിയാൻ അധികം സമയം വേണ്ടി വന്നില്ല... കടൽ ചൊരുക്കിൽ പതഞ്ഞു പൊങ്ങിയ ഛർദ്ദിയായിരുന്നു ആദ്യ ശത്രു. മരണം സംഭവിക്കുകയാണ്, കൺമുന്നിൽ...! ഒന്നിനു പിറകെ മറ്റൊന്ന്....!! മരിച്ചവരുടെ തുണിക്കെട്ട് തുറന്നെടുത്ത് മരണക്കോടിയാക്കി പലകയിൽ വെച്ച് കല്ലു കെട്ടിത്താഴ്ത്തുമ്പോഴും വിധിയിലടിയുറച്ച് വിശ്വസിച്ച് അവർ പിന്നോട്ട് പോയില്ല.
  •  ആഴക്കടലിൽ കൂറ്റൻ തിരമാലകൾ ആയിരം പത്തികൾ വിടർത്തിയാടിയെത്തുമ്പോൾ അടിത്തട്ട് പൊളിഞ്ഞടർന്ന് മുങ്ങിപ്പോയ എത്രയോ ലോഞ്ചികൾ....രക്ഷപ്പെടുന്നവർ വിരളം....അബൂബക്കർഹാജി ഇങ്ങനെ രക്ഷപ്പെട്ടയാളാണ്. കൂടെയുണ്ടായിരുന്ന 111 പേരിൽ 45 പേരാണ് രക്ഷപ്പെട്ടത്. കാറ്റിലുയർന്ന തിരമാലകൾക്കൊപ്പം കടലിലും പാറക്കെട്ടിലുമായി അടിച്ചു തകരുന്നതിനിടെ കടലിന്റെ അഗാധമായ അടിത്തട്ടിലേക്ക് കൂടെയുണ്ടായിരുന്നവർ താഴ്ന്ന് പോകുമ്പോൾ ലോഞ്ചിയുടെ ഉപരിതലത്തിലേക്ക് കയറിപ്പറ്റാനുള്ള വെപ്രാളത്തിലായിരുന്നു അബൂബക്കറും കൂട്ടരും....കടലിനടിയിലേക്ക് താഴ്ന്ന് പോയവർക്ക് പൊങ്ങിവരാനാകുമായിരുന്നില്ല. ലോഞ്ചിക്കകത്തുണ്ടായിരുന്ന വലയിൽ കുടുങ്ങി വലക്കൊപ്പമുള്ള ഭാരമേറിയ കല്ലുകൾക്കൊപ്പമാണവർ താഴ്ന്ന് പോയത്.
  •  ബ്രിട്ടീഷുകാരുടെ കീഴിൽ റാസൽഖൈമയും ഫുജൈറയും ഉമ്മൽഖുവൈനും ഷാർജയും അലൈനും ദുബൈയും അബുദാബിയും വെവ്വേറെ രാജ്യങ്ങളായി ഗൾഫ് ട്രൂഷ്യൽ സ്റ്റേറ്റുകളായി നിൽക്കുന്ന കാലം. 1971-ലാണ് യു. അ.ഇ. പിറക്കുന്നത്. അബൂബക്കറിനു രക്ഷയായത് ബ്രിട്ടീഷ് നാവിക ബോട്ടെത്തിയതോടെയാണ്. രക്ഷാപ്രവർത്തനം ദുഷ്ക്കരമായതോടെ പൊങ്ങിനിന്ന ലോഞ്ചിലേക്ക് എറിഞ്ഞു കൊടുത്ത കയറിൽ കെട്ടി വലിച്ചാണ് അതിൽ അള്ളിപ്പിടിച്ച യാത്രക്കാരെയും കൊണ്ട് ബ്രിട്ടീഷ് ബോട്ട് നീങ്ങിയത്. കുറച്ചേ നീങ്ങേണ്ടിയിരുന്നുള്ളൂ. അപ്പോഴേക്കും കരയെത്തി. 
  • ഒരേ കടലിൽ ഒരേ ലക്ഷ്യവുമായി പുറപ്പെട്ടവർ....തീരമണയും മുമ്പേ തിരയെടുത്തവർ....ഗൾഫിന്റെ നിഴൽ ദൃശ്യമായതിന്റെ ആർപ്പുവിളികളിലും മരണത്തിന്റെ കണക്ക് പുസ്തകം അടയാതെ വെച്ചിരിക്കുകയായിരുന്നു. മൊയ്തുണ്ണിയോടൊപ്പം കോഴിക്കോട് നിന്ന് പുറപ്പെട്ടവരിൽ അന്നത്തെ പത്താം ക്ലാസുകാരനായൊരു വിദ്യാർത്ഥിയുണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിപ്പയ്യൻ. സ്കൂളിലേക്കുള്ള യാത്രയാണ് മാറ്റിമറിച്ച് ഗൾഫിലേക്കാക്കിയത്. വൃത്തിയായി അടക്കിയ അവന്റെ പുസ്തകങ്ങൾ റബറിട്ട് ബന്ധിച്ച് അതും കയ്യിൽ പിടിച്ചാണ് ലോഞ്ചിൽ കയറിയത്. പ്രതികൂലമായ കാലാവസ്ഥകളിലെല്ലാം ധൈര്യത്തോടെ അവൻ പിടിച്ചു നിന്നു. കരയോടടുക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ പതിനെട്ട് ദിവസത്തെ കരകാണാത്ത യാത്രയിൽ ഭക്ഷണത്തിന്റെ അഭാവം അവനെ തളർത്തി. ഭക്ഷണമുള്ളപ്പോഴും അവൻ കുറച്ചെ കഴിച്ചിരുന്നുള്ളു. കരയുടെ കരിനിഴൽ കാണാറായപ്പോൾ അവനും ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി...പൊടുന്നനെ വന്ന ചർദ്ദിയിൽ ആ മുഖത്തെ കണ്ണുകൾ ആരിലുമെത്താതെ ചിമ്മിയടഞ്ഞു. ക്രൂരഭാവത്തോടെ പെരുമാറുന്ന ലോഞ്ച് ജീവനക്കാർപോലും കരഞ്ഞു പോയി. കൂട്ടക്കരച്ചിലുകൾക്കിടയിലാണ് ചേതനയറ്റ ശരീരത്തിൽ അവനെപ്പോഴും നെഞ്ചടക്കിപ്പിടിച്ച പുസ്തകക്കെട്ട് വെച്ച് കടലിൽ കെട്ടിത്താഴ്ത്തിയത്...
  •  കോഴിക്കോടു നിന്നും ബോംബയിൽ നിന്നും ഗുജറാത്തിൽ നിന്നും പുറപ്പെട്ട് അന്നന്നത്തെ അന്നം പ്രഥമ ലക്ഷ്യമാക്കിയുള്ള അവരുടെ യാത്ര ഖോർഫുക്കാനും റാസൽഖൈമയും ഫുജൈറയും ആ നാടുകളുടെയൊക്കെ പരിസര ഭാഗങ്ങളിലേക്കുമായിരുന്നു എത്തിച്ചേർന്നത്. കരയിലടുപ്പിക്കാതെ കരക്കെത്തും മുമ്പെ കടലിൽ ചാടി നീന്തിയിട്ട് വേണം കര പിടിക്കാൻ...മുമ്പെ എത്തിയവരുടെ മായാത്ത കാലടയാളം നോക്കി തോക്കിന്റെ തിര തുപ്പുന്ന കുഴലുകളറിയാതെ പമ്മിയും പതുങ്ങിയുമുള്ള പിന്നീടുള്ള യാത്ര പ്രവാസികളുടെ അതിജീവനത്തിന്റെ ചരിത്രമാണ്.
       ആദ്യകാല പ്രവാസികളുടെ മൂന്നാം തലമുറക്ക് വഴിയൊരുക്കി നാട്ടിൽ തിരിച്ചെത്തിയ ഏറെ പേരും സാമ്പത്തികമായി അഭിവൃദ്ധിയിലെത്തിയവരല്ല. ആണ്മക്കളെ ഗൾഫിലെത്തിക്കാനായി, പെങ്ങമാരെയും പെണ്മക്കളെയും കെട്ടിച്ചയക്കാനും....വിചാരിച്ചപോലെ ഒന്നും നേടാനായില്ലെന്ന ധ്വനിയുമായി നെടുവീർപ്പുകളിൽ അവർ പ്രവാസത്തിന്റെ കയ്പുനീരിനെ ഒതുക്കുന്നവർ.
  •  ഗൾഫിലെത്തി തിരിച്ചു വരുന്നതിനിടയിലും ദുരന്തമനുഭവിച്ചവരുണ്ട്. നാട്ടിലേക്ക് വരാനുള്ള യാത്രക്കു മതിയായ രേഖകളില്ലാത്ത കാലം. അബുദാബിയിൽ നിന്ന് പുറപ്പെട്ട അബ്ദുൽ ഖാദറിനെ ദുബൈയിൽ വച്ച് പിടികൂടിയ ശേഷം കടൽ മാർഗ്ഗം കയറ്റി അയച്ചത് പാക്കിസ്ഥാനിലേക്കായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം നടക്കുന്ന സമയത്ത് പാക്കിസ്ഥാൻ തീരത്തെത്തിയ അബ്ദുൽ ഖാദർ ഇന്ത്യൻ ചാരനായി പിടിക്കപ്പെട്ടു. യുദ്ധം കഴിഞ്ഞ ശേഷം തടവുകാരെ പരസ്പരം മാറുമ്പോഴാണ് അദ്ദേഹത്തിനും മോചനം കിട്ടിയത്. യുദ്ധത്തിന്റെ ഓരോഘട്ടത്തിലും ജയിലിൽ ഖാദർ ഉൾപ്പെടെയുള്ള തടവുകാർക്ക് കടുത്ത പീഡനമാണ് നേരിടേണ്ടി വന്നത്. നാട്ടിലെത്തി വീണ്ടും യാത്ര ഒമാനിലേക്ക്. നാൽപ്പതു കൊല്ലത്തെ പ്രവാസജീവിതത്തിന്റെ ഓർമ്മകളുമായി ഖാദർ ഇപ്പോൾ താമസിക്കുന്നത് എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ റോഡിലെ ഒറ്റമുറി പീടികയിൽ. നാട്ടുകാരുടെയും സമീപവാസികളുടെയും കാരുണ്യത്തിൽ ഒറ്റക്കൊന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത രിതാപകരമായ അവസ്ഥയിൽ. സ്വന്തമായുള്ളതൊക്കെ കയ്യിലാക്കിയ ശേഷം സ്വന്തം എന്നു കരുതിയവർ പുറത്താക്കിയതായിരുന്നത്രെ ഈ മനുഷ്യനെ. വാത സംബന്ധമായ അസുഖത്തിന്റെ പിടിയിലായ ഖാദർ കാൽ തെറ്റി വീണതാണ് നടക്കാൻ പ്രയാസമായത്. ഒരു വിധം ഭേദപ്പെട്ട് വരുന്നതിനിടെ ഈയിടെ വീണ്ടും വീണു. ഖാദറിനെകുറിച്ച് മീഡിയ വൺ ടിവിയിൽ റിപ്പോർട്ട് വന്നപ്പോൾ കോഴിക്കോട് കാപ്പാടുള്ള മനുഷ്യ സ്നേഹികൾ അവരുടെ സ്ഥാപനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചതാണ്. എന്നാൽ ഇനിയൊരു പ്രവാസം വേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. 
  • മണ്ണ് ചുമന്നും മണ്ണണ്ണ വിറ്റും പാചകപ്പണിയെടുത്തും ഉണ്ടാക്കിയ സമ്പാദ്യം കൊണ്ടു പടുതുയർത്തിയ സൂപ്പർമാർക്കറ്റിന്റെ ഉടമസ്ഥനായിരുന്നു കുഞ്ഞിമുഹമ്മദ്. അറബി വെറുതെ നൽകിയ സ്ഥലത്ത് തുടങ്ങിയതായിരുന്നു ഇത്. അക്കാലത്തെ ഒരൊറ്റ സൂപ്പർമാർക്കറ്റ് മതി പടർന്നു പന്തലിക്കാൻ. കള്ളവും ചതിയുമില്ലാത്ത കാലത്തെ ഗൾഫിലെ ആദ്യ സംഭവങ്ങളിലൊന്നായിരുന്നു ഷാർജയിലെ ഹസാനയിലെ മർവാൻ സൂപ്പർമാർക്കറ്റുടമക്ക് നേരിട്ട അനുഭവം. ചെറിയ പാർട്ട്ണർമാരായി കൂടെ നിന്ന രണ്ടു പേർ ഭീഷണി മുഴക്കി സൂപ്പർമാർക്കറ്റ് കൈക്കലാക്കിയപ്പോൾ കുഞ്ഞിമുഹമ്മദ് പതറിപ്പോയി. കഠിനാധ്വാനം ചെയ്യാനുള്ള കൈക്കരുത്തും ആർത്തിരമ്പുന്ന ആഴിത്തിരമാലകളെപോലും വകവെക്കാത്ത മനക്കരുത്തും കൈമുതലുണ്ടായ ആദ്യകാല പ്രവാസികൾ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറവിലാണ് ചൂഷണം ചെയ്യപ്പെട്ടത്. അങ്ങനെ മാത്രമെ അവരെ തകർക്കാനാകൂ. പിന്നെയും കുഞ്ഞിമുഹമ്മദ് കൂലിപ്പണിക്കാരനായി. വടക്കെക്കാട്ടെ എം. വി. കുഞ്ഞിമുഹമ്മദ് ഹാജി രക്ഷകന്റെ രൂപത്തിലെത്തി. ഹമരിയ മാർക്കറ്റിലെ തന്റെ ജലീൽ ട്രേഡേഴ്സിൽ സംരക്ഷിക്കുകയായിരുന്നു.
  • എടക്കഴിയൂരിൽ സിവിൽ എഞ്ചിനീയറായ മകന്റെ ഓഫീസിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ സഹായിച്ചു നിൽക്കുകയാണ് ചെറിയ ഓട് വീടിന്റെ മുതലാളിയായ അബൂബക്കർഹാജി. ഗൾഫിലെ ജീവിതം കൊണ്ട് തനിക്കും ഭാര്യക്കും ഹജ്ജിനു പോകാനുള്ള അവസരമുണ്ടാക്കിയ സംതൃപ്തിയിലാണ് ഇദ്ദേഹം.
       1960 മുതൽ ചാവക്കാട്ടെ സബ്ജയിലിനു മുമ്പിലെ ഏനുദ്ദീൻക്കാടെ കെട്ടിടത്തിലെ തയ്യൽക്കടയിലെ തൊഴിലാളിയായിരിക്കെയാണ് അബൂബക്കറിനു നാട് വിടാനുള്ള ഉൾവിളി ഉണ്ടായത്. ദുബായിലെ ഇന്റെർ നാഷ്നൽ കോണ്ടിനെന്റൽ ഹോട്ടലിലെ ലോണ്ട്രിയിലായിരുന്നു ആദ്യത്തെ നാല് വർഷം.
     അബൂദാബി പ്രതിരോധ വകുപ്പിലാണ് മൊയ്തുണ്ണിയെത്തിയത്. തുടക്കം മുതൽ പിരിഞ്ഞുവരുന്നതു വരെ ഇതേ വകുപ്പിൽ പാചകക്കാരനായിരുന്നു.
  • വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടില്ലെങ്കിലും ഇവരൊക്കെ അറബിനാട്ടിൽ കാട്ടിയ ആത്മാർഥതയുടെയും അർപ്പണ ബോധത്തിന്റെയും അറബികളിലുണ്ടാക്കിയ മതിപ്പുമാണ് പിൽക്കാല തലമുറക്ക് ആ നാട്ടിലെ പച്ചപ്പു തേടിയെത്തിയപ്പോൾ പിൻബലമായത്. ആ നാട്ടിൽ പെട്രോളിന്റെ ഗന്ധമുള്ള പച്ചനോട്ടും കൈ നിറയെ വാരിയെടുക്കാൻ സ്വർണ്ണം മാത്രമല്ല അവസാനിക്കാത്ത സ്വപനങ്ങളുടെ പറുദീസയുണ്ടെന്നും മലയാളികളോടു പറഞ്ഞു തന്നത് ആദ്യകാലത്തെ ഈ പ്രവാസികളായിരുന്നു. ജീവൻ അവഗണിച്ചുള്ള അവരുടെ ലോഞ്ച് യാത്രകാളാണ് പട്ടിണിയേയും ദരിദ്ര്യത്തെയും ഇല്ലായ്മ ചെയ്ത് ഇന്നു കാണുന്ന സർവപുരോഗതികളുടെയും അടിസ്ഥാന ശിലയായത്....അവരെ ആദരിക്കേണ്ടതുണ്ട് സ്വന്തം മനസ്സിലെങ്കിലും.                              

ഗൾഫിനു മുന്നെ 

   ഇന്നത്തെ ഗൽഫിനു പകരം പണ്ടൊക്കെ മലയാളികൾ, പ്രത്യേകിച്ച്   ചാവക്കാട്ടുകാർ ആശ്രയിച്ചിരുന്നത് മലായിയെയും സിലോണിനെയുമായിരുന്നു. ഒന്നാം ലോകമഹാ  യുദ്ധം തുടങ്ങിയ 1914-നേക്കാൾ മുമ്പേ ഈ നാടുകളിൽ പ്രവാസികളായി മലബാറുകാർ എത്തിയിരുന്നു. മദ്രാസ്‌ വഴി കപ്പൽ മാർഗമായിരുന്നു   മലായയിലേക്കുള്ള പ്രവേശം. റജുല, ബിന്നി ആൻഡ്‌ കമ്പനി, സ്റ്റേറ്റ് ഓഫ് മദ്രാസ്‌ എന്നീ നാമങ്ങൾ  യാത്രികർക്ക്‌ പ്രസിദ്ധമായ കപ്പലുകളുടെതാണ്. ചിദംബരം എന്ന എന്ന ഒരു കപ്പലുണ്ടായിരുന്നു.  മലേഷ്യയിൽ നിന്ന് നിറയെ യാത്രക്കാരുമായി ഇന്ത്യയിലേക്കു വരുന്നതിനിടെ ചിദംബരം വൈദ്യുതി ലൈനിലുണ്ടായ തകരാറ് മൂലം തീ പിടിച്ച് കടലിൽ മുങ്ങി. നിരവധി യാത്രക്കാരാണ് ഈ ദുരിന്തത്തിൽ മരിച്ചത്.

   ഫെഡറേഷൻ ഓഫ് മലായ ആൻഡ് സിംഗപ്പൂർ എന്ന പേരിൽ മലായയും സിംഗപ്പൂരും 1957-വരെ ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു. 1957 ആഗസ്റ്റ്‌  അർദ്ധരാത്രി 12 ന് വെള്ളക്കാരന്റെ മേൽക്കോയ്മയുടെ പതാക താഴുന്ന അസുലഭ മുഹൂർത്തതിനു സാക്ഷിയായ എം. സി. മൊയ്തുട്ടി എന്ന അണ്ടത്തോട് ആനൊടിയിൽ മോയ്തുട്ടിഹാജിക്ക് അന്ന് പതിനഞ്ചു വയസ്സ് പൂർത്തിയായിട്ടെയുള്ളു. നാടും നഗരവും മെഴുകുതിരി കത്തിച്ച് ആമോദത്തിമർപ്പിൽ നൃത്തം വെച്ച നേരം മലായ മലേഷ്യയിലേക്ക് കൂടുമാറി. ബ്രിട്ടീഷ് പതാക താഴ്ത്തുമ്പോൾ അർദ്ധ ചന്ദ്രനൊപ്പം പ്രകാശിക്കുന്ന താരകവും അടയാളപ്പെടുത്തിയ മലേഷ്യയുടെ ദേശിയ പതാക  വാനിലേക്കുയരുന്ന കാഴ്ച്ച ഇന്നും അദേഹത്തിന്റെ ഒളിമങ്ങാത്ത ഓർമ്മയാണ്.

പതിമൂന്നാം വയസ്സിലാണ് മോയ്തുട്ടി മദിരാശിയിൽ നിന്ന് കള്ള ലോഞ്ചിൽ കയറി മലായയിലേക്ക് പുറപ്പെട്ടത്‌. എത്തിച്ചേരേണ്ട കരയിൽ കാത്തിരിക്കുന്ന വരും വരായ്കകളുടെ ആധി അദ്ദേഹത്തിനുണ്ടായിരുന്നില്ല. അണ്ടത്തോട് ഗവ. യു.  പി. സ്കൂളിൽ നിന്ന് മലായൻ സ്കൂളിലേക്കുള്ള വെറുമൊരു  സാധാരണ യാത്രയായിരുന്നു  അത്. മോയ്തുട്ടിയുടെ ഉപ്പ ആനൊടിയിൽ മുഹമ്മദ്‌ കുട്ടി ഹാജി അവിടെ ഉണ്ട്. അവിടെ ഈറ്റിങ്ങ് സ്റ്റാൾ - റെസ്റ്റോറന്റിന്റെ പഴയ രൂപം- നടത്തുന്ന അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പെ എത്തിയ പ്രവാസിയാണ്. കൂടെ താമസിപ്പിച്ച് പഠിപ്പിക്കാനാണ് അദ്ദേഹം മോയ്തുട്ടിയെ മലായയിലേക്ക് കൊണ്ടുവന്നത്.

  ബ്രിട്ടീഷ്കാലത്തെ സ്കൂൾ പഠനത്തിൽ മലായക്കാരുടെ മാതൃഭാഷ പാഠ്യവിഷയമായി ഉൾക്കൊള്ളിച്ചിരുന്നില്ലെന്നു മോയ്തുട്ടി ഹാജി  ഓർക്കുന്നു. സ്വാതന്ത്ര്യത്തിനു  ശേഷമാണ തുണ്ടായത്. അക്കാലത്ത് റോമൻസ് മലയ, ജാവി എന്നിങ്ങനെയുള്ള രണ്ടു ശൈലികളിലാണ് മലയ  എഴുതിയിരുന്നത്.റോമൻസ് മലയയിലെ എഴുത്ത് ഇംഗ്ലീഷും, ജാവിയിൽ അറബിയിലുമാണ്. വായിക്കുമ്പോൾ മാത്രം  മലയയിലും.

മലേഷ്യയിൽ ആദ്യകാലത്തെ പ്രവാസികളിൽ  പലരും ഉപ്പയുമായി അടുപ്പമുള്ളവരായിരുന്നുവെന്ന് മോയ്തുട്ടി ഹാജി ഓർക്കുന്നു. എടക്കഴിയൂരിലെ അയ്യത്തയിൽ മുഹമ്മദ്‌ എന്ന കിളാംഗ് മുഹമ്മദ്‌ (മലേഷ്യയിലെ കിളാംഗിലായിരുന്ന ഇദ്ദേഹത്തിന്റെ മകനാണ് കെ. പി. സി. സി. അംഗം എം.  വി. ഹൈദരലി), പാലപ്പെട്ടി ബീരാവു, തിരൂരിലെ സിറ്റി ഹോട്ടൽ സ്ഥാപകൻ മൊയ്തീൻകുട്ടി ഹാജി തുടങ്ങിയവർ. പുന്നയൂർ കുഴിങ്ങര സ്വദേശിയും മുസ്ലീംലീഗ് സംസ്ഥാന പ്രവർത്തക സമതിയംഗവുമായ പി. കെ. ആദ്യ മലേഷ്യൻ യാത്ര ഉപ്പയോടൊപ്പമായിരുന്നുവെന്ന് മോയ്തുട്ടി ഹാജി ഓർക്കുന്നു.   


 തീരാത്ത പ്രവാസ കഥകളുടെ നാട്
  
  ലോകത്തെവിടെ ചെന്നാലും അവിടെ ഒരു ചാവക്കാട്ടുകാരൻ ഉണ്ടാകുമെന്ന് തമാശയായി പറയാറുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ കെ. ആർ. വിനയൻ ഒരിക്കൽ പോർട്ട്ബ്ലയറിൽ നിന്ന് മൂന്ന് ദ്വീപുകൾ കടന്ന് വിദൂരമായ ഒരു സ്ഥലത്ത് ഒറ്റക്കിരിക്കുകയായിരുന്നു. അപ്പോഴാണ് അവിടെ ചെറിയ ഒരു കടയും കടക്കാരനെയും ശ്രദ്ധിച്ചത്. ചായ കിട്ടുമോ എന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ മറുപടി. ആളൊരു ചാവക്കാട്ടുകാരൻ. അബ്ദുൽ റഹിമാൻക്ക!. ആന്തമാനിലും നാഗാലാൻഡിലും ലക്ഷ്വദീപിലും എവിടെയും ചാവക്കാട്ടുകാരുണ്ട്. ഇന്ത്യക്ക് വെളിയിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ചാവക്കാട്ടുകാരുടെ സാന്നിധ്യം എല്ലാകാലത്തുമുണ്ടായിട്ടുണ്ട്.
 

പഴയ മലബാറിലെ ചെറിയൊരിടം മാത്രമാണ് ചാവക്കാട് അഥവാ കൂട്ടുങ്ങൽ. പരമ്പരാഗത മത്സ്യതൊഴിലാളികളും കർഷക തൊഴിലാളികളും ജനസംഖ്യയിൽ ഭൂരിപക്ഷം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബീഡിതെറുപ്പും ഉണ്ടായിരുന്നു. ജീവിതത്തിന്റെ പ്രാരാബ്ദ്ങ്ങൾ ചാവക്കാട്ടുകാരെ കടലുകടക്കാൻ പ്രേരിപ്പിച്ചു. സിലോണും റംഗൂണും സിംഗപ്പൂരും മലയയും ആദ്യ താവളങ്ങൾ. എ. കെ. ജിയുടെ ആത്മകഥയിൽ സിലോൺ യാത്രയെക്കുറിച്ച് പറയുന്നുണ്ട്. 'സിലോണിലെ മലയാളികളിൽ മഹാഭൂരിപക്ഷവും തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളായ നാട്ടിക, ചാവക്കാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. സിലോൺ മലയാളികളും മലേഷ്യൻ മലയാളികളും അന്നേ നാടിന്റെ മുഖഛായ മാറ്റാൻ തുടങ്ങി.
  ചാവക്കാടിനടുത്തുള്ള തൊഴിയൂരിൽ നിന്നുമുള്ള മുഹമ്മദ് സാഹിബ് 1930-കളുടെ അവസാനം സിലോൺ വഴി ബാങ്കോക്കിലും അവിടെ നിന്ന് ഹോങ്കോങ്ങിലുമെത്തി. ബീഡി തെറുപ്പായിരുന്നു പഠിച്ച തൊഴിൽ. പക്ഷെ ബ്രിട്ടീഷ് ഹോങ്കോങ്ങിൽ എത്തിയപ്പോൾ മനസ്സിലായി അതവിടെ ചെലവാകില്ലെന്ന്. സ്കൂളിലും കോളേജിലും പോയി ബിരുദങ്ങൾ സ്വന്തമാക്കി. 90 വയസ്സിനടുത്തെത്തിയിരുക്കുന്ന അദ്ദേഹമിപ്പോൾ പേരെടുത്ത ബാരിസ്റ്ററാണ്.
  1970-കളുടെ ഒടുവിൽ ലോകത്തെയാകെ പിടിച്ചുലച്ച കഅബ ആക്രമണത്തിൽ നിരവഷിയാളുകൾ മരിച്ചു. അന്ന് ഹറമിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ചാവക്കാട് മണത്തല റഊഫ് മൗലവിയും കൊല്ലപ്പെട്ടു. 1956-ൽ സൗദ്യയിൽ എത്തിയ റഊഫ് അറബ് ഭാഷാ പണ്ഡിതനും സൗദി രാജകുടുംബത്തിന് പ്രിയങ്കരനുമായിരുന്നു.
  ബ്ലാങ്ങാട് ബീച്ചിലെ തെരുവത്ത് വീട്ടിൽ അഹമ്മദുണ്ണി പശിയകറ്റാൻ തീവണ്ടി കയറിയ ആളാണ്. പൂണെയിലെ മിലട്ടറി സ്കൂളിൽ പഠിക്കാൻ കാണിച്ച മിടുക്ക് ചാവക്കാട്ടുകാർക്കാകെ അഭിമാനം പകരുന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തി. പാരീസ് സർവ്വകലാശാല ആരോഗ്യ വിഭാഗം മേധാവിയും ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യ വകുപ്പിലെ ശാസ്ത്രജ്ഞനുമാണ് ഡോ: അഹമ്മദുണ്ണി. അർബുദ ചികിത്സ രംഗത്തെ പ്രമുഖനാണിദ്ദേഹം.
  നാസയിലെ ശാസ്ത്രജ്ഞനായ വിദ്യാസാഗർ ചാവക്കാട് ഗവ: ഹൈസ്കൂളിന്റെയും മണത്തലയുടെയും അഭിമാനമാണ്. ഇങ്ങനെ എത്രയോ പ്രഗല്ഭരുടെ ജീവിതമാണ് ചാവക്കാടിന്റെ മണ്ണിനെ ശ്രദ്ധേയമാക്കിയത്. ചെറ്റക്കുടിലുകൽ മാത്രമുണ്ടായിരുന്ന ചാവക്കാടിനെ വികസനത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും പാതയിലേക്ക് നയിച്ചത് പ്രവാസികളാണ്. അവരുടെ കണ്ണീരും ചോരയുമാണ് 'മിനി ഗൾഫ്' എന്ന വിളിപ്പേര് ചാവക്കാടിന് ചാർത്തി നൽകിയത്.
  ഗൾഫിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ ചാവക്കാടിന്റെ ജീവിതത്തിൽ കയറ്റിറക്കമുണ്ടാകുന്നു. ഇറാഖ്-കുവൈറ്റ് യുദ്ധകാലം ചാവക്കാടും പ്രകമ്പനങ്ങളുണ്ടാക്കി. സാമ്പത്തിക മാന്ദ്യത്തിന്റെ രൂപത്തിൽ. ദുബൈയിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ കടപ്പുറം ഒരുമനയൂരിലും ചാവക്കാടും ഭൂമി കച്ചവടം താളം തെറ്റി.
ചാവക്കാടിന്റെ പ്രവാസ ജീവിത പ്രത്യേകതകൾ അനവധിയാണ്. എഴുതിയാൽ തീരാത്തത്ര കഥകൾ ഇനിയുമിവിടെയുണ്ട്.  
                                                               🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
          

No comments:

Post a Comment